Wednesday, November 4, 2020

ഇൻഡെയിൻ ഗ്യാസ് കൂടുതൽ തുക ഈടാക്കുന്നത്..?

 ഇൻഡെയിൻ ഗ്യാസ് ഏജൻസിയിൽ നിന്ന് ഗ്യാസ് എടുക്കുന്നവരിൽ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമായിരിക്കും ഡെലിവറി ബോയ്‌സ് ബില്ലിൽ പറഞ്ഞതിൽ കൂടുതൽ തുക ഈടാക്കുന്നത്. ഡിസ്‌ട്രിബ്യൂട്ടറെ വിളിച്ചു ചോദിച്ചാൽ പോലും പലപ്പോഴും ഇത് ഡെലിവറി ചാർജ് ആണെന്ന തരത്തിലുള്ള ന്യായീകരണങ്ങളാണ് കേൾക്കാറുള്ളത്. എന്നാൽ ഡിസ്‌ട്രിബ്യൂട്ടിംഗ് ഏജൻസിയിൽ നിന്നും 5 കിലോമീറ്ററിനുള്ളിൽ ഗ്യാസ് വിതരണം നടത്താൻ ഡെലിവറി ചാർജ് ഈടാക്കരുതെന്നും, അഞ്ച് കിലോമീറ്ററിന് ശേഷം വരുന്ന ഓരോ കിലോമീറ്ററിനും 1.60 രൂപ വീതമേ ഡെലിവറി ചാർജ് ഈടാക്കാവൂ എന്നുമാണ് ഇൻഡെയിൻ തന്നെ ഇക്കാര്യത്തിൽ ഡിസ്‌ട്രിബ്യൂട്ടർമാർക്ക് കൊടുത്തിട്ടുള്ള നിർദ്ദേശം.(കമന്റ് ബോക്സിലെ പത്രവാർത്തയുടെ ലിങ്ക് കാണുക) കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഓരോരുത്തരിൽ നിന്നും 25-50 രൂപയൊക്കെയാണ് ഡെലിവറി ചെയ്യുന്നവർ കൂടുതൽ വാങ്ങുന്നത്. ഒരു ദിവസം ഒരാളിൽ നിന്ന് 15 രൂപ അധികം എന്ന കണക്കിൽ വാങ്ങി 30 സിലിണ്ടർ ഡെലിവറി ചെയ്‌താൽ ഡെലിവറി ബോയിക്ക് കിട്ടുന്നത് 450രൂപ. ഒരു മാസം ഇത് തുടർന്നാൽ കിട്ടുന്നത് 13,500 രൂപ. കിമ്പളം മാത്രമായാണ് ഈ വലിയ തുക ലഭിക്കുന്നതെന്ന് ഓർക്കണം. ഒരാൾക്കും അനാവശ്യമായി കാശ് കൊടുത്തു ശീലിപ്പിക്കേണ്ട കാര്യമില്ല. ഇന്നത്തെ നമ്മുടെ ഔദാര്യം നാളെയവർ അവകാശമാക്കും. അങ്ങനെയാണ് ഇവിടെ നോക്ക്കൂലി സംസ്കാരം വളരുന്നത്. ഗ്യാസ് സിലിണ്ടർ ഡെലിവറി ചെയ്യുന്നതിന് മുൻപ് നിങ്ങൾ ഏജൻസിയിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു എസ്എംഎസ് ലഭിക്കും.(ചിത്രം നോക്കുക) അതിൽ പറഞ്ഞ തുക മാത്രം കൊടുക്കുക, ആ തുകയ്ക്കുള്ള ബിൽ വാങ്ങുക. ഏജൻസിയോ, ഡെലിവറി ചെയ്യുന്നവരോ സഹകരിക്കുന്നില്ലെങ്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ സീനിയർ മാനേജർക്ക് പരാതി കൊടുക്കുക.(വിശദാംശങ്ങൾക്ക് ചിത്രം നോക്കുക) കൂടുതൽ തുക ഈടാക്കിയവർ വീട്ടിൽ കൊണ്ട് വന്ന് കാശ് തിരിച്ചു തരും. (അനുഭവത്തിൽ നിന്ന് പറയുന്നതാണ്). മാസാമാസം ഓയിൽ കമ്പനികൾ തന്നെ എൽപിജിക്ക് വില കൂട്ടി ജനങ്ങളെ പിഴിയുന്നതിന് പുറകെയാണ് ഡിസ്‌ട്രിബ്യൂട്ടർമാരുടെ ഈ തീവെട്ടിക്കൊള്ള. ഇത് അനുവദിച്ചു കൊടുക്കേണ്ട കാര്യമില്ല.

No comments:

Post a Comment