Sunday, June 26, 2022

ചെറിയ വര്‍ധനയെന്ന പേരില്‍ വലിയ വര്‍ധന; പുതുക്കിയ വൈദ്യുതി നിരക്ക് സാധാരണക്കാര്‍ക്ക് തിരിച്ചടി !

മാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസയാണ് വര്‍ധിച്ചത്, വെറും 22 രൂപ മാത്രം വര്‍ധിച്ചെന്ന് തോന്നാം. എന്നാല്‍ രണ്ട് മാസത്തെ ബില്ല് വരുമ്പോള്‍ ബില്ല് ഇരട്ടിയോ അതിലധികമോ ആകാം. 

കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് തിരിച്ചടി.ചെറുതെന്ന് തോന്നിക്കുമെങ്കിലും നടപ്പാക്കിയത് വലിയ വര്‍ധന. 50 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ കുറഞ്ഞ വര്‍ധന 22 രൂപയാണെന്ന് ലഘൂകരിക്കുമ്പോഴും രണ്ടുമാസത്തെ ബില്ല് കണക്കുകൂട്ടുമ്പോള്‍ ഭാരമേറും. ഗാര്‍ഹിക ഉപഭോക്താക്കളുടെ പുതിയ നിരക്കുകള്‍ ആകെ പരിശോധിച്ചാല്‍ അധികമാണെന്ന് തോന്നില്ല. യൂണിറ്റിന് 25 പൈസ മുതല്‍ 60 പൈസ വരെയുള്ള വര്‍ധനയാണ് റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചത്.

മാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസയാണ് വര്‍ധിച്ചത്, വെറും 22 രൂപ മാത്രം വര്‍ധിച്ചെന്ന് തോന്നാം. എന്നാല്‍ രണ്ട് മാസത്തെ ബില്ല് വരുമ്പോള്‍ ബില്ല് ഇരട്ടിയോ അതിലധികമോ ആകാം. ഓരോ സ്ലാബിലുള്ള ഉപഭോക്താക്കള്‍ക്കും റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചത് പ്രതിമാസ കണക്കായിട്ടാണ്. പക്ഷേ കെ.എസ്.ഇ.ബി രണ്ട് മാസത്തെ ബില്ല് കണക്ക് കൂട്ടുമ്പോള്‍ ഇത് അട്ടിമറിക്കപ്പെടും. ഇതിന് ഇരയാകുന്നത് പ്രതിമാസം 250 യൂണിറ്റുകള്‍ വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ്.

മാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഉയര്‍ന്ന വൈദ്യുതി നിരക്കുള്ളത്. 250 യൂണിറ്റ് കടന്നാല്‍ ഒന്നാമത്തെ യൂണിറ്റ് മുതല്‍ ഉയര്‍ന്ന നിരക്കാണ്. വര്‍ധിപ്പിച്ച നിരക്ക് പ്രകാരം കെ.എസ്.ഇ.ബി ബില്ല് കണക്ക് കൂട്ടുമ്പോള്‍ ആദ്യത്തെ മാസവും രണ്ടാമത്തെ മാസവും 250 യൂണിറ്റ് വീതം ഉപയോഗിച്ചാല്‍ രണ്ട് മാസത്തെ ബില്ല് കണക്ക് കൂട്ടുമ്പോള്‍ പ്രതിമാസം 250 യൂണിറ്റ് ഉപയോഗിക്കുന്ന ആളായി കെ.എസ്.ഇ.ബി കണക്കാക്കില്ല, പകരം 500 യൂണിറ്റ് ഉപയോഗിക്കുന്ന ഉയര്‍ന്ന സ്ലാബില്‍പ്പെട്ടയാളാകും.

അതായത് രണ്ട് മാസം കൊണ്ടാണ് 500 യൂണിറ്റ് ഉപയോഗിച്ചതെങ്കിലും ഒന്നാമത്തെ യൂണിറ്റ് മുതല്‍ ഏഴ് രൂപ അറുപത് പൈസ ബില്ലില്‍ ചുമത്തും. രണ്ട് മാസത്തെ ബില്ലെടുക്കുമ്പോള്‍ 500 യൂണിറ്റിന് മുകളിലായാല്‍ മുഴുവന്‍ യൂണിറ്റിനും എട്ട് രൂപ അന്‍പത് പൈസ വീതം നല്‍കണം.

സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് റെഗുലേറ്ററി കമ്മീഷനും സമ്മതിച്ചു. ഇതാണ് എക്കാലത്തേയും വൈദ്യുതി ബില്‍ വര്‍ധനവില്‍ പതിയിരിക്കുന്ന തട്ടിപ്പ്. കെ.എസ്.ഇ.ബി ചോദിച്ച നിരക്ക് വര്‍ധനവ് നടപ്പിലാക്കാതെ ചെറിയ വര്‍ധന മാത്രം എന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഈ കണക്കുകള്‍.

വൈദ്യുത വാഹനം: യൂണിറ്റിന് 8 രൂപയിൽ കൂടുതൽ ഈടാക്കരുത്

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനു ചാർജിങ് സ്റ്റേഷനുകളിൽ ഉപയോക്താവിൽനിന്നു യൂണിറ്റിന് 8 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. ‍ഇതു സംബന്ധിച്ചു ഹിയറിങ് നടത്തിയശേഷം നിരക്കുകൾ അന്തിമമാക്കുമെന്നു ചെയർമാൻ പ്രേമൻ ദിനരാജ് പറഞ്ഞു.


കെഎസ്ഇബിയിൽനിന്നു ചാർജിങ് സ്റ്റേഷനുകൾ വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കിൽ കമ്മിഷൻ വർധന വരുത്തി. ഫിക്സഡ് ചാർജ് 75 രൂപയായിരുന്നത് 90 രൂപയാക്കി. ഊർജനിരക്ക് യൂണിറ്റിന് 5 രൂപയായിരുന്നത് 5.50 രൂപയായും വർധിപ്പിച്ചു.


2000 വാട്ടിനു മുകളിൽ കണക്റ്റഡ് ലോഡ് ഉള്ള സിനിമ തിയറ്ററുകൾ, സർക്കസ് കൂടാരങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ എന്നിവയുടെ ഫിക്സഡ് ചാർജിൽ 15 രൂപയുടെ വർധന വരുത്തി. നേരത്തേ 100 രൂപയായിരുന്നതു 115 രൂപയായാണു വർധിപ്പിച്ചത്. ഊർജനിരക്ക് 1000 യൂണിറ്റ് വരെ യൂണിറ്റിന് 6 രൂപയായിരുന്നത് 6.30 രൂപയായും 1000 യൂണിറ്റിനു മുകളിൽ യൂണിറ്റിന് 7.40 രൂപയായിരുന്നത് 7.70 രൂപയായും ഉയർത്തി.


രണ്ടു മാസത്തെ വൈദ്യുതി ബില്ലിൽ വരുന്ന മാറ്റം ഇങ്ങനെ

2 മാസം കൊണ്ട് 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് പുതിയ നിരക്കു പ്രകാരം വൈദ്യുതി ബില്ലിൽ എന്തു വ്യത്യാസം വരും? ഫിക്സഡ് ചാർജ്, സ്ലാബ് അടിസ്ഥാനപ്പെടുത്തിയുള്ള ഊർജ നിരക്ക്, നികുതി, മീറ്റർ വാടക, ജിഎസ്ടി എന്നിവ ഉൾപ്പെടുത്തി 2 മാസത്തിലൊരിക്കലാണു ബിൽ ലഭിക്കുക. 2 മാസത്തെ ഉപയോഗം 240 യൂണിറ്റിൽ താഴെയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ 88 രൂപ സബ്സിഡിയുമുണ്ട്.

2 മാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് (സിംഗിൾ ഫെയ്സ്) ഇന്നലെ വരെയുള്ള ബിൽ തുക ഇങ്ങനെയാണ്:

ഫിക്സഡ് ചാർജ് 90 രൂപ (മാസം 45 രൂപ വീതം)

ഊർജ നിരക്ക് 685 രൂപ

മീറ്റർ വാടക 12 രൂപ

സർക്കാർ ഡ്യൂട്ടി 68.5 രൂപ (ഊർജ നിരക്കിന്റെ 10 %)

മീറ്റർ വാടകയുടെ കേന്ദ്ര ജിഎസ്ടി 1.08 രൂപ

സംസ്ഥാന ജിഎസ്ടി 1.08 രൂപ

240 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നതിനാൽ സംസ്ഥാന സർക്കാർ സബ്സിഡി 88 രൂപ

ആകെ ബിൽ തുക: 769.66 രൂപ.

ഈ കുടുംബത്തിന് പുതിയ നിരക്കു പ്രകാരം വരാവുന്ന ബിൽ തുക:

ഫിക്സഡ് ചാർജ് 110 രൂപ (മാസം 55 രൂപ വീതം)

ഊർജ നിരക്ക് 710 രൂപ

മീറ്റർ വാടക 12 രൂപ

സർക്കാർ ഡ്യൂട്ടി 71 (ഊർജ നിരക്കിന്റെ 10 %)

മീറ്റർ വാടകയുടെ കേന്ദ്ര ജിഎസ്ടി 1.08 രൂപ

സംസ്ഥാന ജിഎസ്ടി 1.08 രൂപ

240 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നതിനാൽ സംസ്ഥാന സർക്കാർ സബ്സിഡി 88 രൂപ.

ആകെ ബിൽ തുക: 817.16 രൂപ.


No comments:

Post a Comment