Wednesday, October 8, 2014

നളിന്‍ കണ്ടെത്തി,കീബോര്‍ഡിന് ആറ് കീ മാത്രം; ഗൂഗ്ള്‍ അംഗീകരിച്ചു !!

കീബോര്‍ഡിന് ആറ് കീ മാത്രം; നളിന്‍ കണ്ടെത്തി, ഗൂഗ്ള്‍ അംഗീകരിച്ചു
നളിന്‍ സത്യന്‍
ഏഴ് ലക്ഷത്തോളം രൂപ സ്റ്റൈപ്പന്‍റ്
കാസര്‍കോട്: കമ്പ്യൂട്ടറിലെ കീബോര്‍ഡിലെ ആറ് അക്ഷരങ്ങള്‍ (F, D, S, J, K, L) വരുന്ന കീ ഉപയോഗിച്ച് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാനുതകുന്ന ഐബസ്-ശാരദ-ബ്രെയില്‍ എന്ന ഓപണ്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്ത മലയാളി വിദ്യാര്‍ഥിക്ക് വീണ്ടും ഗൂഗ്ളിന്‍െറ അംഗീകാരം. ആറ് ഡോട്ടുകളിലൂടെ 63 ചേരുവകള്‍ സാധിച്ചെടുക്കുന്ന ബ്രെയില്‍ ലിപിയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ച് കാസര്‍കോട് വിദ്യാനഗറിലെ നളിന്‍ സത്യനാണ് പുതിയ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. രണ്ട് തവണയായി ഗൂഗ്ള്‍ സമ്മര്‍ ഓഫ് കോഡ് അംഗീകാരം നേടിയതിലൂടെ 10,500 ഡോളര്‍ (ഏഴ് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) കാസര്‍കോട് ദേളി സഅദിയ കോളജിലെ അവസാനവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ നളിന് സ്റ്റൈപ്പന്‍റ് ഇനത്തില്‍ ഗൂഗ്ളില്‍നിന്നും ലഭിച്ചു.
കാഴ്ചയില്ലാത്ത പിതാവ് കാസര്‍കോട് സ്പെഷല്‍ ബൈ്ളന്‍ഡ് സ്കൂള്‍ അധ്യാപകന്‍ കെ.സത്യശീലനില്‍നിന്നാണ് ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ നളിന്‍ തിരിച്ചറിഞ്ഞത്. ഓപറേറ്റിങ് സിസ്റ്റത്തിലുള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ഭാഷകളിലെയും അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാനും ലാംഗ്വേജ് എഡിറ്റിങ്, അബ്രിവിയേഷന്‍ എഡിറ്റിങ് എന്നിവ നടത്താനും ആറ് കീകള്‍ മതി. ബ്രെയില്‍ ലിപിയിലെ ചുരുക്കെഴുത്ത് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നതോടെ ടൈപ്പിങ്ങിന്‍െറ വേഗത പതിന്മടങ്ങ് വര്‍ധിപ്പിക്കാമെന്നതും കീബോര്‍ഡ് ചെറുതായി ചുരുക്കാമെന്നതും നളിനിന്‍െറ കണ്ടുപിടിത്തത്തിന്‍െറ മാറ്റുകൂട്ടുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്ന സംഘടന മുഖേനയാണ് ഈ പ്രോജക്ട് ഗൂഗ്ളിന് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഫ്രഞ്ചുകാരനായ സാമുവല്‍ ടിബല്‍ട്ട്, ബംഗളൂരു സ്വദേശി അനിവര്‍ അരവിന്ദ്, കാസര്‍കോട് സ്വദേശിയും കെല്‍ട്രോണിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ തലവനുമായ അനില്‍ കുമാര്‍ എന്നിവരാണ് ഐബസ് ശാരദാ ബ്രെയില്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുക്കാന്‍ വഴികാട്ടിയായതെന്ന് നളിന്‍ പറഞ്ഞു. 2013ല്‍ ടക്സ് ഫോര്‍ കിഡ്സിന്‍െറ ടക്സ് ടൈപ്പ്, ടക്സ് മാത്സ് എന്നീ സോഫ്റ്റ്വെയറുകള്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാകുംവിധം (സ്പീച്ച് ആക്സസബിലിറ്റി) ശബ്ദ പിന്തുണ നല്‍കിയ നളിനിന്‍െറ പ്രോജക്ടിനാണ് ഗൂഗ്ള്‍ സമ്മര്‍ ഓഫ് കോഡിന്‍െറ ആദ്യ അംഗീകാരം ലഭിച്ചത്.
കാഴ്ചയില്ലാത്തവര്‍ക്ക് ലോകത്തിലെ അറിവുകള്‍ ലഭ്യമാക്കുകയെന്ന മോഹത്തോടെ പിതാവ് സത്യശീലനും ചെറുകണ്ടുപിടിത്തങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അച്ചടി മാതൃകയിലുള്ള കോപ്പികള്‍ വായിച്ചുകേള്‍പ്പിക്കും വിധത്തില്‍ സോഫ്റ്റ്വെയറുകള്‍ നിലവിലുണ്ടെങ്കിലും അര ലക്ഷത്തിലധികം രൂപ വില വരുന്ന ഇവ കാഴ്ചയില്ലാത്ത നിര്‍ധനര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്ന് തിരിച്ചറിഞ്ഞ് ലിനക്സ് ഇന്‍റലിജന്‍റ് ഒ.സി.ആര്‍ സൊലൂഷനും പിതാവും മകനും ചേര്‍ന്ന് കണ്ടത്തെിയിട്ടുണ്ട്. ഓപണ്‍ സോഴ്സിലൂടെ ആര്‍ക്കും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.ആഴ്ചയില്‍ 120 ഓളം പേര്‍ ഈ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്വന്തമാക്കുന്നതായി ഗൂഗ്ളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മലപ്പുറം സ്വദേശി ശാരദയാണ് നളിന്‍െറ മാതാവ്. സഹോദരി ശാലിനി കാസര്‍കോട് ഗവ. കോളജ് ഗെസ്റ്റ് ലെക്ചററാണ്.


No comments:

Post a Comment