Saturday, June 23, 2012

സംസ്ഥാനത്ത് 29 വില്ലേജുകള്‍ കൂടി !!

തിരുവനന്തപുരം: എല്ലാ പഞ്ചായത്തിലും വില്ലേജ് എന്ന നയത്തിന്റെ ഭാഗമായി 29 വില്ലേജുകള്‍ പുതുതായി രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ അറിയിച്ചു. യൂനിക്ക് തണ്ടപ്പേര്‍ കാര്‍ഡ് എര്‍പ്പെടുത്തുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയില്‍ അറിയിച്ചു. പ്രകൃതി ദുരിതാശ്വാസ ഫണ്ടുപയോഗിച്ചുള്ള നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി രണ്ട് വര്‍ഷമായി ഉയര്‍ത്തും.

അഞ്ചുതെങ്ങ്, പൂവാര്‍, ബാലരാമപുരം (തിരുവനന്തപുരം), പേരയം (കൊല്ലം), തുമ്പമണ്‍, സീതത്തോട് (പത്തനംതിട്ട), പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, കോരുത്തോട്, ഉദയനാപുരം, ടി.വി.പുരം (കോട്ടയം), മൂന്നാര്‍, ഇടമലക്കുടി, കാഞ്ചിയാര്‍, ഇരട്ടയാര്‍ (ഇടുക്കി), പല്ലാരിമംഗലം, ചൂര്‍ണിക്കര (എറണാകുളം), അതിരപ്പിള്ളി, നെന്മണിക്കര (തൃശൂര്‍), പൂക്കോട്ടുകാവ് (പാലക്കാട്), എടരിക്കോട്, മുത്തേടം, പോത്തുകല്‍ (മലപ്പുറം), ഉദയഗിരി, പെരിങ്ങളം, ചൊക്ളി (കണ്ണൂര്‍), വലിയപറമ്പ് (കാസര്‍കോട്) തുടങ്ങിയ സ്ഥലങ്ങള്‍ ആസ്ഥാനമായാണ് പുതിയ വില്ലേജുകള്‍.
സര്‍ട്ടിഫിക്കറ്റുകള്‍, കരംപിരിവ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എന്നിവ സുതാര്യതയോടെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നല്‍കുന്നതിനാണ് യൂനിക് തണ്ടപ്പേര്‍ കാര്‍ഡ് (യു.ടി.എന്‍ കാര്‍ഡ്) നടപ്പാക്കുന്നത്. രണ്ട് അക്കങ്ങളും എട്ട് അക്ഷരങ്ങളും ഉള്‍പ്പെടുന്ന കാര്‍ഡ് നിശ്ചിത ഫീസടച്ച് വാങ്ങാം. ബി.പി.എല്‍ വിഭാഗത്തിന് സൗജന്യമായിരിക്കും.
വില്ലേജ് ഓഫിസുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഒരു സ്മാര്‍ട്ട് വില്ലേജ് ആരംഭിക്കും. 20,000 പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യും. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം ഇതുവരെ വിതരണം ചെയ്ത 20,873 പട്ടയങ്ങള്‍ക്ക് പുറമെയാണിത്. കഴിഞ്ഞ സര്‍ക്കാര്‍ കൈവശരേഖയും പട്ടയവുമായി 1,05,198 എണ്ണമാണ് വിതരണം ചെയ്തത്. പട്ടയഭൂമി കൈമാറാന്‍ പാടില്ലെന്ന നിയമവ്യവസ്ഥ ഭേദഗതി ചെയ്യും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ലഭിച്ച 20,5651 അപേക്ഷകളില്‍ 49,148 അപേക്ഷകര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭൂരേഖ സഹിതം രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ വില്ലേജ് ഓഫിസില്‍ രണ്ട് ദിവസത്തിനകം പോക്കുവരവ് ചെയ്യുന്ന സംവിധാനം സെ്പറ്റംബര്‍ 30നകം നിലവില്‍ വരും. റീസര്‍വേ പരാതികള്‍ പരിഹരിക്കാന്‍ ആഗസ്റ്റ്മുതല്‍ അദാലത്ത് നടത്തും. 1,34,542 പരാതികളാണ് റീസര്‍വേയുമായി ബന്ധപ്പെട്ടുള്ളത്.
വില്ലേജ് ഓഫിസില്‍ എത്തുന്നവരോടുള്ള പെരുമാറ്റം സൗഹൃദപരമാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.
തിരുവനന്തപുരം പേരൂര്‍ക്കടയിലെ സര്‍വേ ട്രെയ്നിങ് സ്കൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്കായി കോഴ്സുകള്‍ ആരംഭിക്കും. എല്ലാ സര്‍വേ ഓഫിസുകള്‍ക്കും കമ്പ്യൂട്ടറുകളും ഫീല്‍ഡ് ഓഫിസര്‍മാര്‍ക്ക് ലാപ്ടോപ്പും നല്‍കും. സംസ്ഥാനം രൂപവത്കരിക്കുന്നതിന് മുമ്പും പിമ്പുമുള്ള എല്ലാ മാപ്പുകളും അനുബന്ധരേഖകളും ഡിജിറ്റലൈസ് ചെയ്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.380 അംഗങ്ങള്‍ അടങ്ങുന്ന ദുരന്ത നിവാരണ സേന രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയില്‍നിന്നുള്ളവര്‍ ഇവര്‍ക്ക് പരിശീലനം നല്‍കും. നെല്‍പ്പാടം നികത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance