യാത്രക്കാർ പാലിക്കേണ്ട പ്രധാന പെരുമാറ്റച്ചട്ടങ്ങൾ
ദുബൈ: ഇത്തിഹാദ് റെയിൽ യാഥാർഥ്യമായതോടെ രാജ്യത്ത് പുതിയൊരു യാത്രാസംസ്കാരത്തിന് തുടക്കമാവുകയാണ്. ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട പെരുമാറ്റച്ചട്ടങ്ങൾ ഇവയാണ്:
- ട്രെയിനിൽ കയറുന്നതിന് മുമ്പുതന്നെ ടിക്കറ്റ് കൈയിൽ കരുതുക. കോച്ചും സീറ്റ് നമ്പറും മുൻകൂട്ടി മനസ്സിലാക്കുക. പ്ലാറ്റ്‌ഫോമിലെ വാതിലുകൾക്ക് സമീപം ആവശ്യമില്ലാതെ നിൽക്കരുത്.
- ട്രെയിനിനുള്ളിലേക്ക് പൂർണമായും പ്രവേശിക്കുക; വാതിലിൽ തന്നെ നിൽക്കുന്നത് മറ്റുള്ളവരുടെ വഴി തടസ്സപ്പെടുത്തും. വലിയ ലഗേജുകൾ അതിനായി നിശ്ചയിച്ചിട്ടുള്ള റാക്കുകളിൽ സൂക്ഷിക്കുക.
- ഫോണിൽ പാട്ടുകൾ കേൾക്കാനും വീഡിയോ കാണാനും ഹെഡ്‌ഫോൺ ഉപയോഗിക്കുക. ലൗഡ്‌സ്പീക്കർ പൂർണമായും ഒഴിവാക്കുക. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ ശബ്ദം കുറക്കാനോ ഹെഡ്‌ഫോൺ ഉപയോഗിക്കാനോ ആവശ്യപ്പെടാൻ റെയിൽവേ ജീവനക്കാർക്ക് അധികാരമുണ്ട്. ശല്യം തുടർന്നാൽ അടുത്ത സ്റ്റേഷനിൽ ഇറക്കിവിടാനും സാധിക്കും.
- മറ്റൊരാളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ ഓഡിയോയോ റെക്കോർഡ് ചെയ്യാൻ പാടില്ല.
- ട്രെയിനിൽ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ ഭക്ഷണവും പാനീയങ്ങളും കഴിക്കാൻ പാടുള്ളൂ. മാലിന്യങ്ങൾ അതിനായി സ്ഥാപിച്ചിട്ടുള്ള ഡസ്റ്റ്ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
- സീറ്റുകളിൽ കാലുകൾ എടുത്തുവെക്കരുത്. തിരക്കുള്ള കോച്ചുകളിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ബാഗ്പാക്കുകൾ കൈയിൽ പിടിക്കുക.
- പ്രായമായവർ, ദൃഢനിശ്ചയ വിഭാഗക്കാർ, ഗർഭിണികൾ തുടങ്ങിയവർക്കായി നീക്കിവെച്ചിട്ടുള്ള മുൻഗണനാ സീറ്റുകൾ അവർക്കായി വിട്ടുനൽകുക.
- ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പുതന്നെ സാധനങ്ങൾ എടുത്തുമാറ്റി ഇറങ്ങാൻ തയാറായിരിക്കുക. വാതിലിന് ഏറ്റവും അടുത്തുള്ള യാത്രക്കാരെ ആദ്യം ഇറങ്ങാൻ അനുവദിക്കുക.
- പ്ലാറ്റ്‌ഫോമിൽ എത്തിക്കഴിഞ്ഞാൽ വാതിലിനടുത്തുനിന്ന് മാറി നടക്കുക. ഇത്തിഹാദ് റെയിൽ നിയമപ്രകാരം, യാത്രക്കാർ ട്രെയിൻ വന്നിറങ്ങി 15 മിനിറ്റിനുള്ളിൽ പ്ലാറ്റ്‌ഫോമിൽനിന്ന് പുറത്തുകടക്കേണ്ടതുണ്ട്.
