Monday, July 15, 2019

നികുതിവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട, നിങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്‌ ?

നികുതിവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട, നിങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്‌  [By: കെ.വി. രാജേഷ്]
2017-18 സാമ്പത്തികവർഷം രാജ്യത്തെ വ്യക്തിഗത നികുതിദായകരുടെ എണ്ണം 2015-16ലെ 4.29 കോടിയിൽനിന്ന് 6.43 കോടിയായി ഉയർന്നിരുന്നു. വ്യക്തിഗത നികുതിവരുമാനവും അതിനനുസരിച്ചു കൂടി. പ്രധാന വരുമാനസ്രോതസ്സെന്ന നിലയിൽ കൃത്യമായി നികുതി പിരിച്ചെടുക്കാൻ നടപടികൾ ഒന്നുകൂടി കടുപ്പിക്കുകയാണ് സർക്കാർ.

 ഉറവിടത്തിൽ നികുതി 

പരമാവധി ഉറവിടത്തിൽത്തന്നെ നികുതി പിടിക്കാനാണ് ബജറ്റിൽ ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്. മുൻകൂറായി നികുതി പിടിച്ചെടുക്കുക മാത്രമല്ല, നികുതി കൃത്യമായി നൽകുന്നുണ്ടോ എന്നു പരിശോധിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. 1961-ലെ ആദായനികുതി നിയമപ്രകാരം നികുതി ഉറവിടത്തിൽ പിടിച്ചുവെക്കാനാകും. ഇത്തവണത്തെ ബജറ്റിൽ കൂടുതൽ ഇടപാടുകൾ ഇതിലേക്കു കൊണ്ടുവരുകയാണ്. നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ സ്രോതസ്സിൽ പിടിച്ച നികുതി തിരികെ അവകാശപ്പെട്ടാൽ പണം എന്തിനു പിൻവലിച്ചെന്നും ആർക്കു നൽകിയെന്നുമെല്ലാം പരിശോധിക്കും. കള്ളപ്പണത്തിനു തടയിടാൻകൂടി ഉദ്ദേശിച്ചാണ് ഇതു നടപ്പാക്കുന്നത്.

 കോടിയിൽ കൂടിയാൽ നികുതി 

വർഷം ഒരുകോടി രൂപയിൽ കൂടുതൽ അക്കൗണ്ടിൽനിന്നു പണമായി പിൻവലിച്ചാൽ സ്രോതസ്സിൽ രണ്ടുശതമാനം നികുതി പിടിക്കാനാണ് ബജറ്റ് നിർദേശം. ഇതുവഴി ലക്ഷ്യങ്ങൾ പലതാണ്. ഇടപാടുകൾ പരമാവധി ഡിജിറ്റലിലേക്കു മാറ്റുകയാണ് ഇതിലൊന്ന്. എത്രരൂപ പിൻവലിച്ചെന്നും ആർക്കാണ് കൊടുക്കുന്നതെന്നുമെല്ലാം നിരീക്ഷിക്കാൻ ഇതിലൂടെ ആദായനികുതിവകുപ്പിനാകും. കള്ളപ്പണം പരമാവധി തടയുകയാണ് മറ്റൊരുദ്ദേശ്യം. പിൻവലിക്കുന്ന തുക ആർക്ക് നൽകുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കുന്നുണ്ടാകും.

 പാൻകാർഡ് ആധാറിന് സ്വന്തം 

ആധാറും പാനും ബന്ധിപ്പിക്കുന്നതിലൂടെ കള്ളപ്പണത്തിന് തടയിടാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇത്തരത്തിൽ ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ വൈകാതെ അസാധുവായിമാറും. ഒട്ടേറെപ്പേർക്ക് ഒന്നിലധികം പാൻകാർഡുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ മുന്നോട്ടുകൊണ്ടുപോകാൻ ഇനി ബുദ്ധിമുട്ടായിരിക്കും. തെറ്റായ പാൻനമ്പർ നൽകി ഇടപാടു നടത്തുന്നവർക്ക് പിടിവീഴുമെന്നു സാരം. പാൻ വിവരങ്ങൾ നൽകുന്നിടത്ത് ആധാർ നമ്പർ നൽകിയാൽ മതിയെന്ന് ബജറ്റിൽ മന്ത്രി അറിയിച്ചിരുന്നു. പാൻ ഇല്ലാത്തവർക്ക് ഈ വിവരങ്ങളനുസരിച്ച് പാൻകാർഡ് നൽകും. നികുതിദായകർക്ക് ഇരട്ട പരിശോധനയാണ് ഇതുവഴി വരുക.

 എല്ലാം ഡിജിറ്റൽ 

ആളുകളെ പരമാവധി ഡിജിറ്റൽ ഇടപാടു ശൃംഖലയിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമം. നിശ്ചിത പരിധിക്കപ്പുറം പണം നേരിട്ടു കൈമാറുന്നതു തടയാൻ നിയമങ്ങളുണ്ട്. ഇതിനുപുറമേയാണ് 50 കോടിക്കു മുകളിൽ വിറ്റുവരവുള്ള കമ്പനികൾ ഓൺലൈൻ ഇടപാടുകൾക്ക് സൗകര്യമേർപ്പെടുത്തണമെന്ന് നിർദേശിച്ചിരിക്കുന്നത്. യു.പി.ഐ., യു.പി.ഐ. ക്യുആർ കോഡ് പോലുള്ള കൈമാറ്റ രീതികൾ ചെലവുകുറഞ്ഞ് ലഭ്യമാക്കാനും നടപടിയുണ്ട്. ഡിജിറ്റൽ ഇടപാടുകൾ പരിശോധിക്കാൻ എളുപ്പമാണെന്നതിനാലാണ് ഇവയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. നികുതി വെട്ടിപ്പു കുറയ്ക്കുന്നതിന്റെ ഭാഗം കൂടിയാണിത്.

 പരിശോധനയ്ക്ക് സാങ്കേതിക വിദ്യ 

ആധാറിലെയും പാനിലെയും വിവരങ്ങൾ പരിശോധിച്ച് ഓരോരുത്തരും നൽകിയതും നൽകേണ്ടതുമായ നികുതി താരതമ്യം ചെയ്യുന്നതിന് ബിഗ് ഡേറ്റ, ഡേറ്റ മൈനിങ്, നിർമിതബുദ്ധി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളാണ് ആദായനികുതി വകുപ്പ് ഉപയോഗിക്കുന്നത്. നികുതിവിവരം ഇടപാടുകളുടെ അടിസ്ഥാനത്തിൽ വിശദമായിത്തന്നെ പരിശോധിക്കപ്പെടും. ഇതുവഴി നികുതി ഒഴിവാക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

 റിട്ടേണുകൾ മുൻകൂട്ടി 

നികുതിദായകർക്ക് സൗകര്യമൊരുക്കുന്നതിന്റെ പേരിൽ ആദായനികുതി ഫോറങ്ങൾ മുൻകൂട്ടി പൂരിപ്പിച്ചുനൽകുന്ന സംവിധാനം പ്രയോഗത്തിലായി. കഴിഞ്ഞ രണ്ടുവർഷമായി മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്ന രീതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ബാങ്കുകൾ, ഓഹരിവിപണി, രജിസ്ട്രേഷൻ ഓഫീസുകൾ, വാഹന രജിസ്ട്രേഷൻ, ക്രെഡിറ്റ് കാർഡ് ഉപയോഗം തുടങ്ങി പലയിടത്തുനിന്ന് ആധാർ, പാൻ എന്നിവ വഴി സമാഹരിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഇതിനും ഉപയോഗിക്കുന്നത് ആധുനിക സാങ്കേതികവിദ്യതന്നെ.
നിലവിൽ 50,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക് പാൻകാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ചെറിയ ഇടപാടുകൾപോലും നികുതിവകുപ്പിന്റെ നിരീക്ഷണത്തിലാകും.

 പരിശോധന പുറത്തേക്കും 

നികുതി വിഷയത്തിൽ വിദേശ ഇന്ത്യക്കാരിലേക്കും പരിശോധന നീളുകയാണ്. വിദേശ ഇന്ത്യക്കാരുടെ പൗരത്വം പരിശോധിക്കാൻ ആദായനികുതി വകുപ്പിന്റെ അന്വേഷണവിഭാഗം നടപടി തുടങ്ങിയിട്ടുണ്ട്. പലർക്കും ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമുതൽ ആറുവർഷത്തെവരെ നികുതി വിവരങ്ങളും പാസ് പോർട്ടിന്റെ കോപ്പിയും ചോദിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 15-നകം ഇവ നൽകണം. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ദിവസങ്ങൾ കണക്കാക്കി നികുതിബാധ്യത ഒഴിവാക്കുന്നവരെ പിടികൂടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള വരുമാനത്തിൽനിന്ന് വിദേശ ഇന്ത്യക്കാർക്ക് നികുതിയിളവുണ്ട്. അതേസമയം, ഇന്ത്യൻ പൗരൻമാർ ആഗോള വരുമാനത്തിന് നികുതി നൽകണം.

 ഒരുലക്ഷം വൈദ്യുതി ബില്ലടച്ചാൽ 

ഒരുലക്ഷം രൂപയ്ക്കുമുകളിൽ വൈദ്യുതി ബിൽ അടച്ചവർ ഇനി നികുതിറിട്ടേൺ നൽകണം. രണ്ടുലക്ഷം രൂപ ചെലവിൽ വിദേശയാത്ര നടത്തിയവർ, കറന്റ് അക്കൗണ്ടിൽ ഒരുകോടി രൂപയ്ക്കുമുകളിൽ നിക്ഷേപിച്ചവർ, ദീർഘകാല മൂലധനനേട്ടം ലഭിച്ച് നികുതിയിളവിന് അപേക്ഷിക്കുന്നവർ തുടങ്ങിയവർക്കെല്ലാം പുതുതായി റിട്ടേൺ നിർബന്ധമാക്കിയിട്ടുണ്ട്. കൃത്യമായി ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്കും ഇനി പിടിവീഴും. ഓൺലൈനാക്കിയശേഷം റിട്ടേൺ കൂടുതൽ എളുപ്പമായിട്ടുണ്ട്. അതേപോലെ തട്ടിപ്പുകൾ കണ്ടെത്താൻ നികുതിവകുപ്പിനും എളുപ്പത്തിൽ കഴിയും.

 സ്ഥിരം വെട്ടിപ്പുകാർ ജാഗ്രതൈ 

സ്ഥിരമായി നികുതി വെട്ടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആദായനികുതിവകുപ്പ് നടപടിയെടുത്തിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥർ നേരിട്ട് രംഗത്തിറങ്ങണമെന്നാണ് പ്രത്യക്ഷനികുതി ബോർഡിന്റെ നിർദേശം. പ്രോസിക്യൂട്ട് ചെയ്യപ്പെട്ടിട്ടുള്ളവരെയും നികുതി സമർപ്പിക്കുന്നതിൽ മുമ്പത്തേതിൽനിന്ന് കുറവു വരുത്തുന്നവരെയും മറ്റുമാണ് കൂടുതലായും നിരീക്ഷിക്കുക.
 സാമൂഹികമാധ്യമങ്ങളിലും കണ്ണ് 

ആളുകളുടെ ചെലവാക്കൽ രീതിയും വരുമാന പ്രഖ്യാപനവും തമ്മിലുള്ള പൊരുത്തക്കേട് പരിശോധിക്കുന്നതിനും സംവിധാനമാകുകയാണ്. വിദേശ യാത്രകളുടെയും വാഹനങ്ങൾ വാങ്ങിയതിന്റെയും മറ്റും സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളുൾപ്പെടെ ആദായനികുതി വകുപ്പ് പരിശോധിക്കും. സന്തോഷ നിമിഷങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പങ്കുവെക്കുമ്പോൾ നികുതിവകുപ്പ് പിന്നാലെയുണ്ടെന്നുകൂടി കരുതിയിരിക്കണമെന്നു സാരം.

No comments:

Post a Comment

Mal News - Headlines

Mal Mangalam News

Kerala News - One India

Tvpm Popular News

Mal - Webdunia News

World News - Reuteurs

Kerala... Indian Express News

World News - Popular

Business News - Popular

Business News - Money Control

Business News - Yahoo

Business News - CNN IBN

Stock Market - Yahoo Market News

Stock market - Money control

Personal finance - yahoo finance